കൊവിഡ് 19: ഇന്ത്യന്‍ അത്‍ലറ്റുകളുടെ വിദേശ പരിശീലനം റദ്ദാക്കി
ഇന്ത്യന്‍ റിലേ ടീമിന്‍റെ തുര്‍ക്കിയിലും ചെക് റിപ്പബ്ലിക്കിലുമായി നടത്തേണ്ട പരിശീലനവും പ്രതിസന്ധിയിലാകും. അതിനിടെ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഈ മാസം 20നും 25നും പട്യാലയിൽ നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.
ദില്ലി: ഇന്ത്യന്‍ അത്‍ലറ്റുകളുടെ വിദേശ പരിശീലനം ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കി. കൊവിഡ് 19 വൈറസ് വ്യാപനത്തിന്‍റെപശ്ചാത്തലത്തിലാണ് തീരുമാനം. വിദേശരാജ്യങ്ങളില്‍ പരിശീലനം തുടരുന്നത് ആരോഗ്യകരമാകില്ലെന്ന നിഗമനത്തിലാണ് അത്‍ലറ്റുകളെ തിരിച്ചുവിളിക്കുന്നത്.
ഒളിംപിക്സ് മെഡൽപ്രതീക്ഷയുള്ള ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയോടും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തുർക്കിയിൽ പരിശീലനം നടത്തുന്ന നീരജ് ചോപ്രയും ശിപാൽ സിംഗും നാളെ നാട്ടിൽ തിരിച്ചെത്തും.
ഇന്ത്യന്‍ റിലേ ടീമിന്‍റെ തുര്‍ക്കിയിലും ചെക് റിപ്പബ്ലിക്കിലുമായി നടത്തേണ്ട പരിശീലനവും പ്രതിസന്ധിയിലാകും. അതിനിടെ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഈ മാസം 20നും 25നും പട്യാലയിൽ നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. എന്നാൽ താരങ്ങളുടെ കുടുംബാംഗങ്ങളെയോ കാണികളെയോ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിന്‍റെ ഗേറ്റിന് പുറത്ത് വൈദ്യപരിശോധന ഉണ്ടാകുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
അതിനിടെ, ടോക്കിയോ ഒളിംപിക്സിനുള്ള പരിശീലന ക്യാംപ് ഒഴികെയുള്ള എല്ലാ ദേശീയ പരിശീലന ക്യാംപുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കാന്‍ കായിക മന്ത്രി കിരണ്‍ റിജിജു നിര്‍ദേശം നല്‍കി.അക്കാദമിക് പരിശീലനങ്ങളും, സായ് കേന്ദ്രങ്ങളിലെ പരിശീലനങ്ങളും റദ്ദാക്കിയവില്‍ ഉള്‍പ്പെടുന്നു.