ഒ എം നമ്പ്യാര്‍ സാറിനെ കേരളം മറന്നോ; പി ടി ഉഷയുടെ പരിശീലകന് രോഗശയ്യയില്‍; കായികവകുപ്പ് കണ്ണുതുറക്കണം
പാർക്കിൻസൺസ് ദുരിതത്തിൽ പി ടി ഉഷയുടെ ഗുരു ഒ എം നമ്പ്യാർ. നമ്പ്യാര്‍ സാറിന്റെ ചികിത്സ കാര്യത്തില്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്
കോഴിക്കോട്: ഇതിഹാസ അത്ലറ്റ് പി ടി ഉഷയുടെ ഗുരു ദ്രോണാചാര്യർ ഒ എം നമ്പ്യാർ ഇപ്പോൾ എവിടെയാണ്?. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായെങ്കിലും ആ നേട്ടത്തിലേക്ക് ഉഷയെ നയിച്ചത് നമ്പ്യാര്‍ സാറാണ്. ഇന്ത്യന്‍ അത്ലറ്റിക്സിലെ ഇതിഹാസ പരിശീലകന്റെ ഇപ്പോഴത്തെ അവസ്ഥ കാണുക.
രോഗശയ്യയിലാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ട നമ്പ്യാര്‍ സാര്‍. 2016ല്‍ അദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചു. സമീപകാലത്ത് അവിചാരിതമായി കിടക്കയിൽനിന്നു താഴെവീണ് കാലൊടിഞ്ഞു. അതുവരെ എഴുന്നേറ്റിരുന്നു സംസാരിക്കാറുണ്ടായിരുന്ന നമ്പ്യാർ അതോടെ പൂർണമായും കിടപ്പിലായി. കാര്യമായ തുടര്‍ ചികിത്സയൊന്നും ലഭിക്കാതെ ഇപ്പോഴും വേദനയില്‍ പുളഞ്ഞു ജീവിക്കുകയാണ് 87 വയസുള്ള, ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി.
എങ്കിലും പരാതികളും പരിഭവങ്ങളുമില്ലാതെ നമ്പ്യാര്‍ സാര്‍ കഴിയുന്നു. ഓര്‍മകളിലേക്ക് പോകുമ്പോള്‍ ഇടയ്ക്കു കണ്ണുകള്‍ നിറയും. രാജ്യത്തെ അത്ലറ്റിക്സിനു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ആരുടെ എടുത്തും സഹായത്തിനു പോയിട്ടില്ല. തന്റെ വിധിയില്‍ സ്വയം തപിച്ച് ജീവിക്കുന്നു.
പി ടി ഉഷ, കെ സ്വര്‍ണലത, സി ടി ബില്‍ക്കമ്മ, പി ജി ത്രേസ്യാമ്മ, വി വി മേരി, എ ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റര്‍ സാനിറ്റ, ഡോ. ടി പി ആമിന, വി വി ഉഷ, എലിസബത്ത് ജോര്‍ജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി സബിത... നമ്പ്യാര്‍ സാറുടെ ശിഷ്യനിര ട്രാക്കോളം നീണ്ടുകിടക്കുകയാണ്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിൽ നിന്ന് നമ്പ്യാര്‍ കണ്ടെടുത്ത അത്ലറ്റുകളില് പലരും സംഭവമറിഞ്ഞ് അദേഹത്തിന്റെ വസതിയിലെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പി ടി ഉഷ, ലതാങ്കി, ഡോ. ആമിന, ജമ്മ ജോസഫ് തുടങ്ങിയ ശിഷ്യർ നമ്പ്യാരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
കേരളത്തിന്റെ സ്വന്തം ദ്രോണാചാര്യനായ നമ്പ്യാര്‍ സാറിനെ പരിചരിക്കേണ്ടതും സര്‍ക്കാർ തന്നെയാണ്. പ്രിയപ്പെട്ട കായികമന്ത്രി, അങ്ങ് എത്രയും വേഗം വിഷയത്തിലിടപെട്ട് തുടര്‍ചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിക്കണം. കേരളം സ്വന്തം ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തണം നമ്പ്യാര്‍ സാറിനെ.