ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്; അഭിനവ് ബിന്ദ്രയ്ക്കെതിരെ മേരികോം
ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്. ഞാൻ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോയെന്നും മേരികോം പറഞ്ഞു.
ദില്ലി: ഒളിംപിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം. ഒളിന്പിക്സ് ടീം പ്രഖ്യാപനത്തിനു മുമ്പ് മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ നടപടിക്കാണ് ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ മേരികോം മറുപടി നല്‍കിയത്.
ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്. ഞാൻ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോയെന്നും മേരികോം പറഞ്ഞു. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയിന്റ് സന്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. യുവതാരം നിഖാത് സരീൻ തന്റെ പേര് എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നറിയില്ലെന്നും ബിന്ദ്രയോട് മേരി കോം ചോദിച്ചു.
ഒളിന്പിക്സിന് ആരെ അയയ്ക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബോക്സിംഗ് ഫെഡറേഷനാണ്. ഫെഡറേഷനോട് ട്രയൽസിൽ പങ്കെടുക്കില്ലെന്നോ ഒളിന്പിക്സിന് എന്നെ അയയ്ക്കണമെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഫെഡറേഷൻ ആവശ്യപ്പെട്ടാൽ ട്രയൽസിൽ പങ്കെടുക്കാൻ തയാറാണെന്നും മേരി കോം കൂട്ടിച്ചേർത്തു.
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയിൽ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിംഗ് ഫെഡറേഷന്റെ പ്രഖ്യാപനം. എന്നാൽ, ലോകചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കൾക്ക് ദില്ലിയില്‍ ഒരുക്കിയ സ്വീകരണത്തിൽ, സെമിയിൽ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഫെഡറേഷൻ നിലപാട് മാറ്റി.
അങ്ങനെ വന്നാൽ മേരി കോമിന് ട്രയൽസിൽ മത്സരിക്കാതെ ചൈനയിലെ ടൂർണമെന്റിൽ പങ്കെടുക്കാം. ഇതാണ് യുവതാരം നിഖാത് സരീൻ ചോദ്യം ചെയ്യുന്നത്.