1 മിനിറ്റും 45.61 സെക്കന്‍ഡുകൊണ്ട് അഫ്സല്‍ മത്സരം പൂര്‍ത്തിയാക്കി. ജിന്‍സണ്‍ ജോണ്‍സണ്‍ സ്ഥാപിച്ച 1:45.65 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് അഫ്‌സല്‍ മറികടന്നത്.

ദുബായ്: 800 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി താരം മുഹമ്മദ് അഫ്‌സല്‍. ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ അഫ്‌സല്‍ സ്വന്തം പേരിലാക്കിയത്. ദുബായ് പൊലീസ് സ്റ്റേഡിയത്തില്‍ നടന്ന അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്‌സില്‍ രണ്ടാം സ്ഥാനം നേടിയാണ് അഫ്‌സല്‍ നേട്ടം കൊയ്തത്. 29 കാരനായ അഫ്സല്‍ 1 മിനിറ്റും 45.61 സെക്കന്‍ഡുകൊണ്ട് മത്സരം പൂര്‍ത്തിയാക്കി. 2018 ല്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്ഥാപിച്ച 1:45.65 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അഫ്‌സല്‍. 2023ലെ ഹാങ്ഷോ ഏഷ്യന്‍ ഗെയിംസിലാണ് അഫ്‌സല്‍ വെള്ളി നേടിയത്. അന്ന് 1:48.43 സെക്കന്‍ഡില്‍ ഓടിയെത്തുകയായിരുന്നു താരം. കെനിയയുടെ നിക്കോളാസ് കിപ്ലാഗട്ട് 1:45.38 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാം സ്ഥാനം നേടി.

അഫ്‌സലിന് വെള്ളി ലഭിച്ചെങ്കിലും 2025 ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ സാധിച്ചില്ല. 1.44.50 സെക്കന്‍ഡിനുള്ളില്‍ ഫിനിഷ് ചെയ്‌തെങ്കില്‍ മാത്രമെ അഫ്‌സലിന് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. ദേശീയ റെക്കോര്‍ഡ് ഉടമയായ അനിമേഷ് കുജുര്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. 20.45 സെക്കന്‍ഡില്‍ അദ്ദേഹം മത്സരം പൂര്‍ത്തിയാക്കി.

2025ലെ ഫെഡറേഷന്‍ കപ്പില്‍ 20.40 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡ് ഇട്ടിരുന്നു താരം. മൂന്ന് വര്‍ഷം മുമ്പ് അംലാന്‍ ബോര്‍ഗോഹെയ്നിന്റെ പേരിലുണ്ടായിരുന്ന 20.52 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡ് അന്ന് തകര്‍ക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ബോര്‍ഗോഹെയ്ന്‍ 21.08 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്തായി.