Asianet News MalayalamAsianet News Malayalam

ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും ഖേല്‍രത്ന; മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്കാരം

2016ലെ പാരാലിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു. പാരാലിമ്പിക്സില്‍ മെഡ‍ല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനത്തിനാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

Khel Ratna for Deepa Malik and Bajrang Punia, Arjuna for Mohammed Anas
Author
Delhi, First Published Aug 17, 2019, 5:48 PM IST

ദില്ലി: പാരാലിമ്പിക്സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജ്ജുന പുരസ്കാരത്തിനും അര്‍ഹരായി. ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവല്‍ ഫെഡ്രിക്സ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹനായി.

2016ലെ പാരാലിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു. പാരാലിമ്പിക്സില്‍ മെഡ‍ല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനത്തിനാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 65 കിലോഗ്രാം വിഭാഗത്തില്‍ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് ബജ്റംഗ്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ 65 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി ബജ്റംഗ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനു കീഴില്‍ പരിശീലനം നടത്തുന്ന ബജ്‌റംഗ്  ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിന് പുറമെ  2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലും സ്വര്‍ണം നേടി.

അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായത്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് അനസിനെത്തേടി രാജ്യത്തിന്റെ അംഗീകാരം എത്തുന്നത്.ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4*400 മീറ്ററ്‍ റിലേയിലും മിക്സഡ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചിരുന്നു.400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്.

അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായ കായിക താരങ്ങള്‍:  തജീന്ദര്‍പാല്‍ സിംഗ് തൂര്‍(അത്‌ലറ്റിക്സ്), മുഹമ്മദ് അനസ്(അത്‌ലറ്റിക്സ്), എസ്. ഭാസ്കരന്‍(ബോഡി ബില്‍ഡിംഗ്), സോണിയ ലാത്തര്‍(ബോക്സിംഗ്), രവീന്ദ്ര ജഡേജ(ക്രിക്കറ്റ്), ചിംഗ്ലെന്‍സന സിംഗ് കന്‍ഗുജം(ഹോക്കി), അജയ് താക്കൂര്‍(കബഡി), ഗൗരവ് സിംഗ് ഗില്‍(മോട്ടോര്‍ സ്പോര്‍ട്സ്), പ്രമോദ് ഭഗത്(ബാഡ്മിന്റണ്‍), അഞ്ജും മൊദുഗില്‍(ഷൂട്ടിംഗ്), ഹര്‍മീത് രാജു ദേശായി, ടേബിള്‍ ടെന്നീസ്, പൂജ ദണ്ഡ(ഗുസ്തി), ഫൗവാദ് മിര്‍സ(ഇക്യുസ്ട്രെയിന്‍), ഗുര്‍പ്രീത് സിംഗ് സന്ധു(ഫുട്ബോള്‍), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്ന ബര്‍മന്‍(അത്‌ലറ്റിക്സ്), സുന്ദര്‍ സിംഗ് ഗുര്‍ജാര്‍(അത്‌ലറ്റിക്സ്), സായ് പ്രണീത്(ബാഡ്മിന്റണ്‍), സിമ്രാന്‍ സിംഗ് ഷെര്‍ഗില്‍(പോളോ).

ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായവര്‍.
മാന്യുവല്‍ ഫ്രെഡറിക്സ്(ഹോക്കി), അരുപ് ബസക്(ടേബിള്‍ ടെന്നീസ്), മനോജ് കുമാര്‍(ഗുസ്തി), നിറ്റന്‍ കിര്‍ടനെ(ടെന്നീസ്), ലാംറംസംഗ(അമ്പെയ്ത്ത്).

ദ്രോണാചാര്യ പുരസ്കാരം: വിമല്‍കുമാര്‍(ബാഡ്മിന്റണ്‍), സന്ദീപ് ഗുപ്ത(ടേബിള്‍ ടെന്നീസ്), മൊഹീന്ദര്‍ സിംഗ് ധില്ലന്‍(അത്‌ലറ്റിക്സ്).

കായികരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം:മെര്‍സ്ബാന്‍ പട്ടേല്‍(ഹോക്കി), രംബീര്‍ സിംഗ് കൊക്കാര്‍(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്).

Follow Us:
Download App:
  • android
  • ios