ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ മീരാബായി ചാനു, തൻ്റെ കരിയറിൽ ഇതുവരെ നേടാനാകാത്ത ഏഷ്യൻ ഗെയിംസ് മെഡലിനായി വീണ്ടും മത്സരിക്കുന്നു. മുൻകാല പരാജയങ്ങൾ മറികടന്ന് മെഡൽ നേടാൻ ലക്ഷ്യമിടുന്ന താരത്തിന്, ഈ മത്സരം 2028 ഒളിമ്പിക്സ് യോഗ്യതയ്ക്കും ഏറെ നിർണായകമാണ്.

ടോക്കിയോ: ഏഷ്യന്‍ ഗെയിംസ് മെഡലെന്ന ഏറെ കാലത്ത സ്വപ്നം സ്വന്തമാക്കാനാണ് ഇന്ത്യന്‍ താരം മീരാബായി ചാനു ഇത്തവണയിറങ്ങുന്നത്. ഒളിംപിക്‌സിലടക്കം മെഡല്‍ നേടിയ താരം ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെക്കോര്‍ഡ് സ്വര്‍ണവും സ്വന്തമാക്കിയിരുന്നു കരിയറില്‍ നേട്ടങ്ങള്‍ നിരവധി. ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം, ഒളിംപിക്‌സ് വെള്ളി, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഹാട്രിക്ക് സ്വര്‍ണം. മീരാബായി ചാനുവിന്റെ മെഡല്‍ ശേഖരത്തില്‍ കുറവുള്ളത് ഒരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ മാത്രം.

ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന ആ മെഡല്‍ ഇത്തവണ സ്വന്തമാക്കാനാണ് 32കാരിയായ മീരാബായിയുടെ ലക്ഷ്യം. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റം കുറിച്ച മീരാബായി ഒമ്പതാം സ്ഥാനത്തായിരുന്നു. 2018ല്‍ പരിക്ക് കാരണം നഷ്ടമായി. പരിക്കുകളോട് പൊരുതി കഴിഞ്ഞ തവണ നാലാം സ്ഥാനത്തെത്തി. എങ്കിലും മെഡല്‍ നേടാനായില്ല ഏഷ്യന്‍ ഗെയിംസ് മെഡല്‍ മാത്രമല്ല, അടുത്ത ഒളിംപിക്‌സ് യോഗ്യതയടക്കം നിര്‍ണായകമാണ് മിരാബായ് ചാനുവിന് ഇത്തവണ.

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാബായി 190 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം നേടിയത്. ഒളിംപിക്‌സിനോളം കരുത്തുള്ള പോരാട്ടമാണ് ഏഷ്യന്‍ ഗെയിംസിലും ഇത്തവണ. കാത്തിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടാനുള്ള ആഗ്രഹത്തിനൊപ്പം, 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്കുള്ള യോഗ്യത നേടാനുള്ള അവസരവും മീരാബായിക്ക് മുന്നിലുണ്ട്. സെപ്റ്റംപര്‍ 23നാണ് മീരാബായ് ചാനുവിന്റെ മത്സരം.

YouTube video player