ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എന്‍ബിഎ താരത്തിനും കൊവിഡ്
ഈ മാസം 11നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ ഇരുവരും ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
ബല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ സുഹൃത്തും നാട്ടുകാരനുമായ എന്‍ബിഎ താരം നിക്കോള ജോക്കിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന്റെ വിവാദമായ അഡ്രിയ ടൂറിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയും താരങ്ങള്‍ക്കൊപ്പം ഫുട്ബോളും ബാസ്കറ്റ് ബോളും കളിക്കുകയും ചെയ്തത്.
ഈ മാസം 11നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ ഇരുവരും ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ആരില്‍ നിന്നാണ് ഇവര്‍ക്ക് കോവിഡ് പകര്‍ന്നതെന്ന് സ്ഥിരീകിരിച്ചിട്ടില്ല. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ ഡെന്‍വര്‍ നഗറ്റ്സിന്റെ താരമാണ് നിക്കോള ജോക്കിച്ച്. കൊവിഡ് പോസറ്റീവായതോടെ ജോക്കിച്ചിന് അമേരിക്കയിലേക്ക് ഉടന്‍ തിരിച്ചുപോവാനാവില്ല.
ഇന്നലെയാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. കളിക്കാരുടെ ശാരീരികക്ഷമത നിലനിര്‍ത്താനെന്ന പേരില്‍ ബാള്‍ക്കന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാലോളം താരങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ജോക്കോവിച്ചിന് പുറമെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനും ക്രൊയേഷ്യന്‍ താരം ബോര്‍ന കൊറിച്ചിനും വിക്ടര്‍ ട്രോയ്ക്കിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണ് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നാലു പാദങ്ങളിലായി ടൂർണമെന്റ് സംഘടിപ്പിച്ചത്. ആദ്യ പാദത്തിൽ ഡൊമിനിക് തീം ജേതാവായി.
കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോഴും, ടൂർണമെന്റിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. ഇതിനകം കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്കൊപ്പം ജോക്കോവിച്ച് ഉൾപ്പെടെയുള്ളവർ അടുത്ത് ഇടപഴകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.
നേരത്തെ, ടൂർണമെന്റ് സംഘടിപ്പിച്ചതിന് വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.