കൊവിഡുകാല യുഎസ് ഓപ്പണ്‍: സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് നിക്ക് കിര്‍ഗിയോസും പിന്മാറി
'നമുക്ക് സാമ്പത്തികരംഗത്തെയും കായികമേഖലയെയും പുനരുജീവിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ നഷ്‌ടമായ ജീവനുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല'.
ന്യൂയോര്‍ക്ക്: ഈ മാസം 31ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസും പിന്മാറി. സംഘാടകരും താരങ്ങളും കൊവിഡിന്റെ ഗൗരവം മനസിലാക്കണമെന്ന് ലോക 40-ാം നമ്പര്‍ താരം തുറന്നടിച്ചു. യുഎസ് ഓപ്പണിന്‍റെ കഴിഞ്ഞ സീസണില്‍ മൂന്നാം റൗണ്ടിലെത്തിയിരുന്നു കിര്‍ഗിയോസ്.
'നമുക്ക് സാമ്പത്തികരംഗത്തെയും കായികമേഖലയെയും പുനരുജീവിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ നഷ്‌ടമായ ജീവനുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. അതിനാല്‍ ഇത്തവണ യുഎസ് ഓപ്പണില്‍ മത്സരിക്കില്ല. കൊവിഡില്‍ ജീവന്‍ നഷ്‌മായ അമേരിക്കക്കാര്‍ക്ക്, എന്‍റെ ഓസ്‌ട്രേലിയക്കാര്‍ക്ക്, എല്ലാവര്‍ക്കുമായി ഞാന്‍ പുറത്തിരിക്കുകയാണ്'- വീഡിയോ സന്ദേശത്തില്‍ നിക്ക് കിര്‍ഗിയോസും അറിയിച്ചു.
നേരത്തെ ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടിയും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറിയിരുന്നു. അതേസമയം, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ് ടെന്നിസ് അസോസിയേഷന്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.
അതേസമയം കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് വനിതാ ടെന്നിസ്. പാലെര്‍മോ ഓപ്പണിന് ഇന്ന് ഇറ്റലിയിൽ തുടക്കം. മാര്‍ച്ചിന് ശേഷമുള്ള ആദ്യ ടെന്നിസ് ടൂര്‍ണമെന്‍റിൽ 32 താരങ്ങളാണ് മത്സരിക്കുന്നത്.
ഐപിഎല്‍ സെപ്തംബര്‍ 19 ന് തുടങ്ങും, യുഎഇയിൽ നടത്താൻ സർക്കാർ അനുമതി; ചൈനീസ് സ്‌പോൺസറെ മാറ്റില്ല