ദേശീയ ഷൂട്ടിംഗ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; രണീന്ദര്‍ സിംഗിന് ജയം
കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ എതിര്‍പ്പ് തള്ളിയാണ് ദേശീയ ഷൂട്ടിംഗ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. നിരീക്ഷരെ അയക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് അസാധുവാക്കാനാണ് സാധ്യത.
ദില്ലി: ദേശീയ ഷൂട്ടിംഗ് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രണീന്ദര്‍ സിംഗിന് ജയം. ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിഎസ്‌പി എം.പി. ശ്യാം സിംഗ് യാദവിനെയാണ് രണീന്ദര്‍ തോൽപ്പിച്ചത്. മൂന്നിനെതിരെ 56 വോട്ടുകള്‍ക്കാണ് രണീന്ദറിന്‍റെ ജയം. യാദവിനാണ് രണീന്ദര്‍ വോട്ടുചെയ്തത്. യാദവ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ എതിര്‍പ്പ് തള്ളിയാണ് ദേശീയ ഷൂട്ടിംഗ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. നിരീക്ഷരെ അയക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് അസാധുവാക്കാനാണ് സാധ്യത. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ മകനായ രണീന്ദര്‍ സിംഗ് ആണ് 2009 മുതൽ അസോസിയേഷന്‍ പ്രസിഡന്‍റ്.
ഇത് നാലാം തവണയാണ് രണീന്ദര്‍ സിംഗ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. കുന്‍വര്‍ സുല്‍ത്താന്‍ സിംഗിനെ ഏകകണ്ഠമായി സെക്രട്ടറി ജനറലായും രൺദീപ് മന്നിനെ ട്രഷററായും തെരഞ്ഞെടുത്തിട്ടുണ്ട്. ഒഡിഷയില്‍ നിന്നുള്ള എംപിയായ കാലികേഷ് നാരായണ്‍ സിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റായി തുടരും.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona