സ്കൂൾ കായിക മേള നടത്തിപ്പിന് സ്പോര്‍ട്സ് കൗണ്‍സില്‍ സഹകരിക്കും
സ്കൂൾ മേളകളുടെ സംഘാടകരും നിയന്ത്രണവുമെല്ലാം കായികാധ്യാപകരാണ്. എന്നാൽ ഇക്കുറി മേള ബഹിഷ്കരിക്കുമെന്ന നിലപാടിലേക്ക് കായികാധ്യാപകർ എത്തിയതോടെയാണ് സർക്കാർ ബദൽ മാർഗ്ഗം തേടിയത്.
തിരുവനന്തപുരം: ഈവർഷത്തെ സ്കൂൾ കായിക മത്സരങ്ങളുടെ നടത്തിപ്പിന് സഹകരിക്കാൻ സ്പോർട്സ് കൗൺസിലിൽ ധാരണയായി. കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സഹായമാവശ്യപ്പെട്ട് കൗൺസിലിനെ സമീപിച്ചത്.
മെച്ചപ്പെട്ട വേതനമുൾപ്പെടെ ആവശ്യപ്പെട്ട് ജൂൺമുതൽ കായികാധ്യാപകർ ചട്ടപ്പടി സമരത്തിലാണ്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഗെയിംസ് ഇനങ്ങൾ ഈമാസം 24ന് തുടങ്ങാൻ തീരുമാനിച്ച് സ്പോർട്സ് കലണ്ടർ തയ്യാറാക്കിയെങ്കിലും ഉപജില്ല മത്സരങ്ങൾ പോലും ഇനിയും നടന്നിട്ടില്ല.
സ്കൂൾ മേളകളുടെ സംഘാടകരും നിയന്ത്രണവുമെല്ലാം കായികാധ്യാപകരാണ്. എന്നാൽ ഇക്കുറി മേള ബഹിഷ്കരിക്കുമെന്ന നിലപാടിലേക്ക് കായികാധ്യാപകർ എത്തിയതോടെയാണ് സർക്കാർ ബദൽ മാർഗ്ഗം തേടിയത്. ആവശ്യമായ ഒഫീഷ്യലുകളെ സ്കൂൾ തലം മുതലുളള മത്സരങ്ങൾക്കായി വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടത്.
അതേസമയം സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാട് ഇനിയെങ്കിലും സർക്കാർ മാറ്റണമെന്നാണ് കായികാധ്യാപകരുടെ ആവശ്യം. പ്രതിഷേധിക്കുന്നവരോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും പരാതിയുണ്ട്. മേള തടസ്സപ്പെടുത്താൻ കായികാധ്യാപകരെത്തിയാൽ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്.