Asianet News MalayalamAsianet News Malayalam

27 വര്‍ഷം, 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍; സംഭവബഹുലം സെറീന വില്യംസിന്റെ ടെന്നിസ് കരിയര്‍

1997ല്‍ അന്ന് പതിനാറാം വയസ്സില്‍ സെറീന ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെയെത്തി. (അമേരിടെക്ക് കപ്പ് ടൂര്‍ണമെന്റ് ഇപ്പോഴില്ല) 1998ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആണ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലെ ആദ്യ വിജയം.

through career of serena williams who won 23 grandsalm titles
Author
First Published Sep 3, 2022, 9:50 PM IST

27 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതം. 23 ഗ്രാന്‍ഡ് സ്ലാം കിരീടം. അമേരിക്ക കായികലോകത്തിന് നല്‍കിയ  ഏറ്റവും പ്രശസ്തമായ വ്യക്തിത്വങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള സെറീന വില്യംസിന്റെ ജീവിതത്തില്‍ ഒട്ടേറെ സുന്ദര നിമിഷങ്ങളുണ്ട്. നാഴികക്കല്ലുകളുണ്ട്.

അവയില്‍ നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് മുഹൂര്‍ത്തങ്ങളാണ് ഇനി.

സെറീനയുടെ ആദ്യത്തെ പ്രധാന മത്സരം പതിനാലാം വയസ്സിലാണ്. 1995 ഒക്ടോബര്‍ 28ന്. കാനഡയിലെ ക്വിബെക്ക് നഗരത്തില്‍ നടന്ന മത്സരത്തില്‍ ആനി മില്ലറിനോട് തോറ്റു (6-1, 6-1) ഷിക്കാഗോയിലെ അമേരിടെക്ക് കപ്പ് ആയിരുന്നു സെറീനയുടെ ആദ്യ പ്രധാന ടൂര്‍ണമെന്റ്. 

1997ല്‍ അന്ന് പതിനാറാം വയസ്സില്‍ സെറീന ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെയെത്തി. (അമേരിടെക്ക് കപ്പ് ടൂര്‍ണമെന്റ് ഇപ്പോഴില്ല).


1998ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആണ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലെ ആദ്യ വിജയം. അന്ന് തോല്‍പിച്ചത് ആറാം സീഡ് ഇറിന സ്പിര്‍ലീയെ. രണ്ടാം റൗണ്ടില്‍ പുറത്തായി. തോല്‍പിച്ചത് വേറെ ആരുമല്ല, സഹോദരി വീനസ്.

1999ലാണ് ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം. യുഎസ് ഓപ്പണ്‍ കിരീടം നേടിയത് അന്ന് ഒന്നാം നമ്പര്‍ താരമായിരുന്ന മാര്‍ട്ടിന ഹിംഗിസിനെ തോല്‍പിച്ച് (6-3, 7-6). രണ്ടാം സീഡ് ലിന്‍ഡ്‌സെ ഡാവണ്‍പോര്‍ട്ടും നാലാം സീഡ് മോണിക്ക സെലസും ഉള്‍പെടെയുള്ള മുന്‍ നിര താരങ്ങളെ തോല്‍പിച്ചാണ് കലാശപ്പോരാട്ടത്തിലെത്തിയത്. 

രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം 2002ലെ ഫ്രഞ്ച് ഓപ്പണ്‍. ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ ആദ്യമായി വീനസിന് എതിരെ വിജയം നേടിയായിരുന്നു കിരീടം. ഫൈനലില്‍ ചേച്ചിയെ തോല്‍പിച്ചത് 7-5, 6-3 എന്ന സ്‌കോറിന്.

2002ല്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം  നേടിയതും വീനസിനെ തോല്‍പിച്ച്. സ്‌കോര്‍ 7-6, 6-3. 2003ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ തുടര്‍ച്ചയായി നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. (സെറീന സ്ലാം) നാല് ഫൈനലിലും തോല്‍പിച്ചത് വീനസിനെ. 

കലണ്ടര്‍ ചട്ടത്തില്‍ അല്ലാതെ നാല് പ്രധാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റും ജയിച്ചുള്ള നേട്ടത്തിനാണ് സെറീനസ്ലാം എന്ന് പേരുവീണത്.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍  സിംഗിള്‍സ് സ്വര്‍ണം. ഡബിള്‍സില്‍ വീനസിനൊപ്പം സ്വര്‍ണം. നാല് പ്രധാന കിരീടവും ഒളിന്പിക്‌സില്‍ രണ്ട് സ്വര്‍ണവും സ്വന്തമാക്കുന്ന ആദ്യതാരമായി സെറീന.

 319 ആഴ്ച ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന ആദ്യമായി ടോപ് സീഡാകുന്നത് 2002 ജൂലൈ 8ന്. തുടര്‍ച്ചയായി 187 ആഴ്ച ഒന്നാംസ്ഥാനത്ത് തുടര്‍ന്ന് സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡിനൊപ്പവും സെറീനയുടെ പേര്. പരിക്ക് കാരണമുള്ള നീണ്ട ഇടവേളക്ക് ശേഷം 2007 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തിരിച്ചെത്തിയപ്പോള്‍ സീഡ് 81. 

കാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത് കിരീട നേട്ടത്തോടെ. ഫൈനലില്‍ തോല്‍പ്പിച്ചത് ടോപ് സീഡ് മരിയ ഷറപ്പോവയെ. സ്‌കോര്‍ 6-1, 6-2 2001ലെ ടൂര്‍ണമെന്റില്‍ കിം ക്ലൈസ്റ്റേഴ്‌സുമായുള്ള ഫൈനല്‍ മത്സരത്തിനിടെ കാണികളുടെ വിവേചനം. അനാവശ്യമായി കൂക്കിവിളിച്ചും സെറീനയുടെ തെറ്റുകളില്‍ കൈ കൊട്ടിയും കാണികള്‍. പുറമെ വംശീയ അധിക്ഷേപവും. വീനസിന്റെ പിന്‍മാറ്റത്തിലും കാണികളുടെ അധിക്ഷേപം. ഇതില്‍  പ്രതിഷേധിച്ച് സെറീന ഇന്ത്യാന വെല്‍സ് ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചത് 14 വര്‍ഷം. ഇന്ത്യാന വെല്‍സില്‍ സെറീന തിരിച്ചെത്തിയത് 2015ല്‍ മാത്രം. 

മാറിയ സമീപനവും അധികൃതരുടെ നിലപാടുകളും പരിഗണിച്ചാണ് മടങ്ങിവരവെന്ന് സെറീന. കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീനയെ വന്‍കരഘോഷത്തോടെ സ്വാഗതം ചെയ്ത് കാണികള്‍.

ഇരുപത്തിമൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം 2017 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍. ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരമാകുമ്പോള്‍ പ്രായം 35 (മുന്നില്‍ 24 കിരീടമുള്ള മാര്‍ഗരറ്റ് കോര്‍ട്ട് മാത്രം). നേട്ടം ഗര്‍ഭിണിയായിരിക്കുമ്പോള്‍ എന്നറിഞ്ഞ് ലോകം ഞെട്ടി.

വെല്ലുവിളികളെ നേരിട്ടു മുന്നോട്ട് കടന്നുവരുന്നവര്‍ക്ക് പാഠപുസ്തകമാണ് സെറീനയെന്ന പ്രതിഭയുടെ ജീവിതം. വരുംതലമുറകള്‍ക്ക് പ്രചോദനമാണ് സെറീനയെന്ന പോരാളിയുടെ നിലപാടുകള്‍.

Follow Us:
Download App:
  • android
  • ios