ബെംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ നടത്തിയ രണ്ടാം കൊവിഡ് പരിശോധനയിലാണ് ഇര്‍ഫാന്‍ അടക്കം അഞ്ച് താരങ്ങള്‍ നെഗറ്റീവായത്. 

ബെംഗളൂരു: ടോക്യോ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. മെഡല്‍ പ്രതീക്ഷയായ മലയാളി അത്‌ലറ്റ് കെ ടി ഇര്‍ഫാന്‍ കൊവിഡ് നെഗറ്റീവായി. ബെംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ നടത്തിയ രണ്ടാം പരിശോധനയിലാണ് ഇര്‍ഫാന്‍ അടക്കം അഞ്ച് താരങ്ങള്‍ രോഗമുക്തരായത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 

'ഇന്നലെ നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ എല്ലാവരും നെഗറ്റീവായി. ഇന്ന് രാവിലെയാണ് പരിശോധനാ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്തുടനീളമുള്ള സായ് കേന്ദ്രങ്ങളിലെ എല്ലാ അത്‌ലറ്റുകളും ആഴ്‌ചതോറും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകുന്നുണ്ട്' എന്നും സായ് അധികൃതര്‍ പിടിഐയോട് പറഞ്ഞു. 

മെയ് ഏഴിന് നടന്ന പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ അഞ്ച് അത്‌ലറ്റുകളില്‍ ഒരാളാണ് കെ ടി ഇര്‍ഫാന്‍. ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായ ഇര്‍ഫാന്‍ 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 10-ാം സ്ഥാനത്തെത്തിയിരുന്നു. ഇര്‍ഫാന്‍ 01:20:21 സമയം കുറിച്ച് അന്ന് ദേശീയ റെക്കോര്‍ഡിട്ടിരുന്നു. ഒളിംപിക്‌സ് ലക്ഷ്യമിട്ട് ദീര്‍ഘനാളായി സായ്‌യില്‍ പരിശീലനം നടത്തുകയാണ് ഇര്‍ഫാന്‍. 

ഒരു ആശുപത്രി കിടക്കയ്‌ക്ക് ഇത്ര ബുദ്ധിമുട്ട് വരുമെന്ന് കരുതിയില്ല: ഹനുമ വിഹാരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona