മനീഷ് നര്‍വാളിന് ആറ് കോടി രൂപയും സിംഗ്‍രാജിന് നാല് കോടി രൂപയുമാണ് ഹരിയാന പ്രഖ്യാപിച്ചത്

ദില്ലി: ടോക്കിയോ പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ സ്വർണം നേടിയ മനീഷ് നര്‍വാളിനും വെള്ളി നേടിയ സിംഗ്‍രാജ് അധാനയ്‌ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. മനീഷ് നര്‍വാളിന് ആറ് കോടി രൂപയും സിംഗ്‍രാജിന് നാല് കോടി രൂപയുമാണ് ഹരിയാന പ്രഖ്യാപിച്ചത്. ഇതോടൊപ്പം സർക്കാർ ജോലിയും താരങ്ങൾക്ക് നൽകും.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ് എച്ച് 1 വിഭാഗത്തിലാണ് ഇരുവരുടേയും നേട്ടം. മനീഷ് പാരാലിംപിക്‌സ് റെക്കോർഡോടെയാണ് ടോക്കിയോയിൽ സ്വർണം നേടിയത്. ടോക്കിയോയിൽ സിംഗ് രാജ് രണ്ട് മെഡല്‍ നേടി. നേരത്തേ വെങ്കല മെഡല്‍ നേടിയിരുന്നു.

ടോക്കിയോ പാരാലിംപിക്‌സിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങിൽ സ്വർണ മെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യൻ പതാകയേന്തും. അവനിയടക്കം പതിനൊന്നംഗ സംഘമാണ് സമാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അവനി പത്ത് മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെങ്കലും നേടിയിരുന്നു. പാരാലിംപിക്‌സ് ചരിത്രത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് അവനി.

പാരാലിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്. നിലവിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ഇന്ത്യക്ക് 19 മെഡലുകളായി. ബാഡ്‌മിന്‍റൺ SH6 വിഭാഗത്തിൽ കൃഷ്‌ണ നഗറിലൂടെയാണ് അഞ്ചാം സ്വർണം ഇന്ത്യ ഇന്ന് രാവിലെ സ്വന്തമാക്കിയത്. 

പാരാലിംപിക്‌സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; തങ്കത്തിളക്കമായി കൃഷ്‌ണ നഗര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona