Wrestler Death | കൊല്ലപ്പെട്ടത് ജൂനിയർ ഗുസ്‌തി താരം; ആശയക്കുഴപ്പത്തിന് കാരണം സമാന പേരെന്ന് പൊലീസ്
പേരിലെ സാമ്യം ആണ് ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമെന്ന് ഹരിയാന പൊലീസ് അറിയിച്ചു
ദില്ലി: ഹരിയാനയിലെ സോണിപത്തില്‍ കൊല്ലപ്പെട്ടത് ദേശീയ ഗുസ്‌തി താരം(Wrestler) നിഷ ദഹിയ(Nisha Dahiya) അല്ലെന്നും സമാന പേരുള്ള ജൂനിയര്‍ താരമെന്നും സ്ഥിരീകരിച്ച് പൊലീസ്. പേരിലെ സാമ്യം ആണ് ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമെന്ന് ഹരിയാന പൊലീസ്(Haryana Police) അറിയിച്ചു. കോച്ചായ പവൻ എന്നയാളാണ് നിഷയേയും സഹോദരൻ സൂരജിനെയും ആക്രമിച്ചത്. ആക്രമണത്തിന്‍റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ കഴിയുന്ന അമ്മ അപകടനില തരണം ചെയ്‌തുവെന്നും പൊലീസ് വ്യക്തമാക്കി.
ദേശീയ ഗുസ്‌തി താരമായ നിഷ ദഹിയ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതിന് പുറമെ മാതാവിന് ഗുരുതരമായി പരിക്കേറ്റു എന്നുമായിരുന്നു റിപ്പോര്‍ട്ട്. മാതാവിനെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിഷ ദഹിയയുടെയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു.
വാര്‍ത്തകള്‍ നിഷേധിച്ച് താരം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. താൻ സുരക്ഷിതയാണ്. സീനിയര്‍ നാഷണൽ മത്സരത്തിനായി കോട്ടയിലാണ് ഉള്ളതെന്നും ട്വീറ്ററിലെ വീഡിയോ സന്ദേശത്തില്‍ നിഷ ദഹിയ വ്യക്തമാക്കി. വെള്ളിയാഴ്‌ച ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ 72 കിലോ വിഭാഗത്തില്‍ നിഷ ദഹിയ വെങ്കല മെഡല്‍ നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദഹിയ ഉള്‍പ്പടെയുള്ള വനിതാ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
Fake News | ദേശീയ ഗുസ്‌തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം