റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. വിലക്ക് പ്രാബല്യത്തില്‍ വന്നതായി വേള്‍ഡ് അത്‌ലറ്റിക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സൂറിച്ച്: യുക്രൈനെ ആക്രമിച്ച റഷ്യ നടപടിക്കെതിരെ(Russia-Ukraine war) കായികലോകത്ത് വീണ്ടും തിരിച്ചടി. മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും(Russia) ബെലാറസിന്‍റെയും(Belarus) അത്‌ലറ്റുകളെ വിലക്കാന്‍ വേള്‍ഡ് അത്‌ലറ്റിക്സ്(World Athletics) തീരുമാനിച്ചു. വേള്‍ഡ് അത്‌ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്‌ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്.

റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. വിലക്ക് പ്രാബല്യത്തില്‍ വന്നതായി വേള്‍ഡ് അത്‌ലറ്റിക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Scroll to load tweet…

നേരത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയെ വിലക്കാന്‍ ഫിഫയും യുവേഫയും ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനും സ്കീയിംഗ് ഫെഡറേഷനും തീരുമാനിച്ചിരുന്നു. റഷ്യയെ എല്ലാതരം കായിക മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു.

വേള്‍ഡ് അത്‌ലറ്റിക്സ് വിലക്ക് പ്രാബല്യത്തിലായതോടെ ഈ വര്‍ഷം ഒറീഗോണില്‍ നടക്കുന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ബെല്‍ഗ്രേഡില്‍ നടക്കുന്ന വേള്‍ഡ് അത‌്ലറ്റിക്സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും മസ്കറ്റില്‍ ഈ മാസം നാലിന് ആരംഭിക്കുന്ന വേള്‍ഡ് അത്‌ലറ്റിക്സ റേസ് വാക്കിംഗ് ടീം ചാമ്പ്യന്‍ഷിപ്പിലും റഷ്യയുടെയും ബെലാറസിന്‍റെയും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. ബെലാറസ് ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം അടുത്ത ആഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും വേള്‍ഡ് അത്‌ലറ്റിക്സ് വ്യക്തമാക്കി.

ഉത്തേജക ഉപയോഗത്തിന്‍റെ പേരില്‍ റഷ്യന്‍ ഫെഡറേഷനെ 2015 മുതല്‍ വേള്‍ഡ് അത്‌ലറ്റിക്സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ റഷ്യക്ക് നിലവില്‍ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോ റഷ്യന്‍ പതാകക്ക് കീഴില്‍ കായിക താരങ്ങള്‍ക്ക് മത്സരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അംഗീകൃത നിഷ്പക്ഷ കായികതാരം(The Authorised Neutral Athlete (ANA) എന്ന ലേബലിലാണ് നിലവില്‍ റഷ്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ പദവി ലഭിച്ചവര്‍ക്കും വേള്‍ഡ് അത്‌ലറ്റിക്സിന്‍റെ മത്സരങ്ങളില്‍ പങ്കെകെടുക്കാനാവില്ല.

ലോകത്തെ റഷ്യ ഭീതിയിലാഴ്ത്തിയെനെന്ന് സെബാസ്റ്റ്യന്‍ കോ

ലോകത്തെ മുഴുവന്‍ റഷ്യയും സഖ്യ രാജ്യമായ ബെലാറസും ഭീതിയിലാഴ്ത്തിയെന്ന് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വേള്‍ഡ് അത്‌ലറ്റിക്സ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ ലോക നേതാക്കള്‍ ശ്രമിച്ചെങ്കിലും റഷ്യയുടെ കടുംപിടുത്തമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും കോ കുറ്റപ്പെടുത്തി. വിവിധ രാജ്യങ്ങളും കമ്പനികളും സ്ഥാപനങ്ങലുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുള്ള മുമ്പെങ്ങുമില്ലാത്ത ഉപരോധങ്ങള്‍ മാത്രമാണ് റഷ്യയെ സമാധാനത്തിന്‍റഎ പാതയില്‍ തിരിച്ചെത്തിക്കാനുള്ള മാര്‍ഗമെന്നും കോ പറഞ്ഞു. ഒരു രാജ്യത്തിന്‍റെ നടപടിയുടെ പേരില്‍ കായിക താരത്തിന് വിലക്കേര്‍പ്പെടുത്തുന്നത് എത്രമാത്രം ദു:ഖകരമാണെന്ന് തനിക്ക് അറിയാമെങഅകിലും ഇവിടെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും കോ പറഞ്ഞു.