Asianet News MalayalamAsianet News Malayalam

അസമിൽ കുതിരക്കച്ചവടം ഭയന്ന് മുന്നണികൾ; സ്ഥാനാര്‍ത്ഥികളെ വിദേശത്തേക്ക് മാറ്റി ബിപിഎഫ്

തെരഞ്ഞെടുപ്പ് ഫലം വരെ സ്ഥാനാര്‍ത്ഥികള്‍ വിദേശത്തായിരിക്കുമെന്നാണ് ബിപിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഫലം വരുന്നതിന് മുന്‍പ് തന്നെ ബിപിഎഫ് സ്ഥാനാര്‍ത്ഥി രാംദാസ് ബിജെപിക്ക് പക്ഷത്തേക്ക് കൂറുമാറിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ട്.

political drama in Assam as parties shift their candidates to other states and countries fearing buy outs
Author
Guwahati, First Published Apr 12, 2021, 12:58 PM IST

ഗുഹാവത്തി: തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ അസമില്‍ നിന്ന് മഹാസഖ്യത്തില്‍ അംഗമായ ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടും സ്ഥാനാര്‍ത്ഥികളെ മാറ്റി. കുതിരക്കച്ചവടം ഭയന്ന്  വിദേശത്തേക്കാണ് ബിപിഎഫ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. നേരത്തെ എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു.

കേരളത്തിലെ പോലെ ഏപ്രില്‍ ആറിനാണ് അസമിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഫലം വരാൻ മെയ് രണ്ട് വരെ കാത്തിരിക്കണം. ഈ ഇടവേളയാണ് അസമില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. അടുത്തിടെ തമുല്‍പൂര്‍ ബിപിഎഫ് സ്ഥാനാര്‍ത്ഥി രാംദാസ് ബിജെപിയില്‍ ചേര്‍ന്നതോടെ സ്ഥാനാര്‍ത്ഥികളെ മാറ്റാൻ ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ആണ് മാറ്റിയതെങ്കില്‍ ബിപിഎഫ് സ്ഥാനാര്‍ത്ഥികളെ വിദേശത്തേക്കാണ് കടത്തിയത്. 

എന്നാല്‍ ഏത് രാജ്യത്തേക്കാണ് പത്ത് സ്ഥാനാര്‍ത്ഥികളേയും മാറ്റിയതെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരെ സ്ഥാനാര്‍ത്ഥികള്‍ വിദേശത്തായിരിക്കുമെന്നാണ് ബിപിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഫലം വരുന്നതിന് മുന്‍പ് തന്നെ ബിപിഎഫ് സ്ഥാനാര്‍ത്ഥി രാംദാസ് ബിജെപിക്ക് പക്ഷത്തേക്ക് കൂറുമാറിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ സംസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും. 

ഇതിനിടെ വോട്ടെണ്ണല്‍ വീഡിയോയില്‍ ചിത്രികരിക്കണമെന്ന് ആവശ്യപ്പെട്ട് ആൻഞ്ചലിക് ഗണ മോര്‍ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്  നല്‍കി. വോട്ടണ്ണലിനിടെ ബിജെപിയോട് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് ആരോപണം ഉയര്‍ത്തിയാണ് കമ്മീഷനോട് വീഡിയോ ചിത്രീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios