ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ കളത്തിലിറക്കുന്നത്. 

ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക്-ട്രിപ്ലികെയിന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ഡിഎംകെ പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ കളത്തിലിറക്കുന്നത്.

സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2011ല്‍ അധികാരത്തില്‍നിന്ന് പുറത്തായ ഡിഎംകെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഡിഎംകെ അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡിഎംകെ മത്സരിക്കുന്നത്. 

മക്കള്‍നീതി മയ്യം നേതാവ് കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍നിന്ന് മത്സരിക്കും. കമല്‍ഹാസന്റെ കന്നിപ്പോരാട്ടമാണ് നടക്കുന്നത്. ചെന്നൈയിലാണ് കമല്‍ഹാസന്‍ മത്സരിക്കുന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കമല്‍ഹാസന്‍ പുറത്തിറക്കി.