Asianet News MalayalamAsianet News Malayalam

പാലായില്‍ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു; മോക് പോളിംഗ് തുടങ്ങി

176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. 

mock polling started in pala
Author
Kottayam, First Published Sep 23, 2019, 6:18 AM IST

കോട്ടയം: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലാ ജനത പോളിംഗ് ബൂത്തിലേക്ക് ഇന്നെത്തും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക് പോളിംഗ്, ബുത്തുകളില്‍ പുരോഗമിക്കുകയാണ്. 50 മോക് പോളുകളാണ് രേഖപ്പെടുത്തുക. ഇതിന് പിന്നാലെ രാവിലെ ഏഴ് മണിക്ക് പാലായില്‍ വോട്ടെടുപ്പ് ആരംഭിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. 

176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. 1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥിയായും ജോസ് ടോം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായും എന്‍ ഹരി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുതലാണ്.

തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാല കാർമൽ സ്കൂളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയത്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. മണ്ഡലത്തിൽ അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios