ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ മൂന്നാം നാളിൽ സംസാരിക്കുകയായിരുന്നു മിഥുൻ ചിറ്റിലപ്പിള്ളി.
കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വമ്പൻ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ലെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ മൂന്നാം നാളിൽ 'ഇൻസ്പയറിങ് ഓൺട്രപ്രിണേഴ്‌സ്: ദി ബിഗ്ഗർ കേരള സ്റ്റോറീസ്' എന്ന വിഷയത്തിൽ നടന്ന സെഷനിൽ തന്റെ ബിസിനസ്സ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
വലിയ കമ്പനികളോടുള്ള മത്സരവും പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു സ്ഥാപനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാൽ പുരോഗമനപരമായ നിലപാടുകളുള്ള ഒരു ടീമിന്റെ സഹായത്തോടെ കമ്പനിയെ ആധുനികവൽക്കരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയങ്ങൾ പഠനാനുഭവങ്ങളായി കാണുന്ന ഇന്നത്തെ തലമുറ സംരംഭകത്വത്തിലേക്ക് ധൈര്യപൂർവ്വം കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് പ്രൊഫഷണൽ ജീവിതവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഡബ്ല്യു.എഫ്.ബി ബേർഡ് ഇന്ത്യ സി.ഇ.ഒ സുചിത്ര മേനോൻ പറഞ്ഞു. അവസരങ്ങൾ വരുമ്പോൾ അവ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തണം. സംരംഭകത്വത്തിന് അനുയോജ്യമായ മികച്ച തൊഴിൽ സംസ്‌കാരമാണ് കേരളത്തിലുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു. പ്രൊഫ. ഡോ. കെ. ശ്രീകുമാർ ചർച്ച നിയന്ത്രിച്ചു.
