പരിശോധനയിൽ 1.2 ടൺ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1.2 ടൺ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
എമിറേറ്റിലെ എയര്‍ കാര്‍ഗോ ടെര്‍മിനല്‍ വഴി കടന്നുപോയ ഷിപ്മെന്റ് പ്രത്യേക ടീം പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. നൂതന സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചതായി എക്സ് പ്ലാറ്റ്ഫോമിൽ കസ്റ്റംസ് വിഭാഗം അറിയിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.
Read Also - വിപണി വില കോടികൾ; പ്രത്യേക സംഘം രൂപീകരിച്ച് പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോ ലഹരിമരുന്ന്
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി ഏറ്റവും നൂതനവും സ്മാർട്ടുമായ സാങ്കേതിക വിദ്യകളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നതെന്ന് ദുബൈ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ ചെയർമാനും സിഇഒയുമായ സുൽത്താൻ ബിൻ സുലൈമാൻ പറഞ്ഞു. സംഘടിത കള്ളക്കടത്ത് ശൃംഖലകളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഈ ഓപറേഷൻ പിന്തുണയ്ക്കുന്നുവെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല ബുസെനാദ് പറഞ്ഞു.
