കൊവിഡ് 19: കുവൈത്തില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ജനക്കൂട്ടത്തെ ഡ്രോണുകള്‍ നിരീക്ഷിക്കും
ഇന്ത്യൻ പൗരന് കൊവിഡ് 19 ബാധിച്ചെന്ന് കുവൈത്ത് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അസർബൈജാനിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഇന്ത്യൻ പൗരനാണ് കൊവിഡ് 19 ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിനാലായിട്ടുണ്ട്.
ഇന്ത്യൻ പൗരന് കൊവിഡ് 19 ബാധിച്ചെന്ന് കുവൈത്ത് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ വൈറസ് ബാധിച്ച ആളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടട്ടില്ല. 104 രോഗികളില്‍ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. അതേ സമയം ചികത്സയിലുണ്ടായിരുന്ന 7 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എഴുനൂറ്റി പതിനെട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്.
കുവൈത്തിൽ വൈറസ് ബാധിച്ചവരിൽ ഇന്ത്യൻ പൗരനു പുറമെ നാല് പേർ ഈജിപ്തുകാരും ഒരാൾ സുഡാൻ പൗരനും ബാക്കിയുള്ളവർ സ്വദേശികളുമാണ്. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. പാർക്കുകൾ അടക്കം ജനങ്ങൾ തിങ്ങി കൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചു. ആളുകൾ ഒരുമിച്ച് കൂടുന്നത് കണ്ട് പിടിക്കാൻ ഡ്രോൺ നിരീക്ഷണം നടത്തും. കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും ആളുകൾ ഒരുമിച്ച് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആകാശ നിരീക്ഷണത്തിലൂടെ ഇത് കണ്ട് പിടിക്കാൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക