യമനിൽ ഹൂതികളുടെ ബന്ധനത്തിൽ നിന്ന് മോചിതരായ 15 സൗദി സൈനികർ റിയാദിലെത്തി
400 ഓളം ബന്ദികളെ ഹൂതികൾ മോചിപ്പിച്ചപ്പോൾ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികരും നാലു സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്.
റിയാദ്: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാർ പ്രകാരം വിമത യമൻ സായുധസംഘമായ ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികർ റിയാദിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ട വിട്ടയക്കലാണ് ഇപ്പോഴുണ്ടായത്.
400 ഓളം ബന്ദികളെ ഹൂതികൾ മോചിപ്പിച്ചപ്പോൾ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികരും നാലു സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്. യമൻ തലസ്ഥാനമായ സൻആയിൽനിന്ന് നേരിട്ടാണ് ഇവർ വിമാന മാർഗം റിയാദിലെത്തിയത്. സൗദി സഖ്യസേനാ ആക്ടിങ് കമാണ്ടർ ജനറൽ മുത്ലഖ് അൽഅസൈമിഅ്, സൗദിയിലെ സുഡാൻ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ മജ്ദി അൽസമാനി, സഖ്യസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ, സുഡാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനികരുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു.