റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്.
റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു ചെയ്തതായി സൗദി അധികൃതർ അറിയിച്ചു. റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,202 പേരെയും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരാണ്. 86 പേർ അയൽരാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിച്ചവരാണ്. ബാക്കിയുള്ള 22 പേരെ നിയമലംഘകർക്ക് യാത്ര ചെയ്യാനും താമസിക്കുന്നതിനുമായി സൗകര്യം ഏർപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്.
read more: ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി
രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് സൗദി അദികൃതർ ആവശ്യപ്പെട്ടു.
