ലോകമെമ്പാടുമുള്ള 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം പ്രാർത്ഥനാ നിർഭരമായി സമാപിച്ചു. കത്തുന്ന ചൂടിലും പാപമോചനത്തിനും ലോകസമാധാനത്തിനുമായി പ്രാർത്ഥിച്ച ശേഷം, സൂര്യാസ്തമയത്തോടെ ഹാജിമാർ അടുത്ത ചടങ്ങുകൾക്കായി മുസ്ദലിഫയിലേക്ക് നീങ്ങി.
മക്ക: ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത ഹജ്ജ് കർമത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം പ്രാർത്ഥനാ നിർഭരമായി സമാപിച്ചു. കത്തുന്ന ചൂടിലും പാപമോചനത്തിനായും ലോകസമാധാനത്തിനായും പ്രാർത്ഥിച്ച വിശ്വാസികൾക്ക് ഇത് ആത്മീയ ശുദ്ധീകരണത്തിനുള്ള അവസരമായി മാറി.

നമിറ പള്ളിയിൽ നടന്ന അറഫാ പ്രഭാഷണത്തിന് മദീന പ്രവാചക പള്ളി ഇമാം ഡോ. അലി അൽ ഹുദൈഫി നേതൃത്വം നൽകി. മാനവിക സമത്വത്തെക്കുറിച്ച് ഓർമിപ്പിച്ച അദ്ദേഹം, ഹജ്ജിനെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കും വിഭാഗീയതയ്ക്കുമുള്ള വേദിയാക്കരുതെന്ന് മുന്നറിയിപ്പ് നൽകി. മലയാളം ഉൾപ്പെടെ 50 ഭാഷകളിലാണ് ഈ പ്രഭാഷണം തത്സമയം സംപ്രേഷണം ചെയ്തത്. ഇന്ത്യൻ ഹാജിമാരുൾപ്പെടെയുള്ള തീർഥാടകർ ട്രെയിൻ, ബസ് മാർഗങ്ങളിലാണ് ചൊവ്വാഴ്ചയോടെ അറഫയിലെത്തിയത്. കഠിനമായ ചൂട് കാരണം അവശരായവർക്ക് സന്നദ്ധപ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി. ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഹാജിമാരെപ്പോലും പ്രത്യേക ആംബുലൻസുകളിൽ അധികൃതർ അറഫയിലെത്തിച്ചു.
സൂര്യാസ്തമയം വരെ പ്രാർത്ഥനയിൽ മുഴുകിയ ഹാജിമാർ, തുടർന്ന് അടുത്ത ഇടത്താവളമായ മുസ്ദലിഫയിലേക്ക് നീങ്ങി. അവിടെ രാപ്പാർത്ത ശേഷം ബുധനാഴ്ച പുലർച്ചെ മിനായിലെത്തി പിശാചിന്റെ സ്തൂപത്തിന് നേരെ കല്ലേറ് കർമവും ബലികർമവും നിർവഹിക്കുന്നതോടെ ഹജ്ജ് ചടങ്ങുകൾക്ക് അർദ്ധവിരാമമാകും. തുടർന്ന് മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണവും സഫ-മർവക്കിടയിലെ ഓട്ടവും പൂർത്തിയാക്കി അവർ മിനായിലേക്ക് തന്നെ മടങ്ങും.


