കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ 215 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 197 പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം 16 പേര്‍ നടപടി നേരിട്ടു. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് രണ്ടുപേരും പിടിയിലായി. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. 

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona