പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. എറണാകുളം ആലുവ സ്വദേശിയായ തഫ്സീർ (39) ആണ് റിയാദിൽ മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റിയാദ്: എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ (39) റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അമീർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം മുമ്പ് താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കിൽ തഫ്സീർ ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ റെഡ്ക്രസൻറുമായി ബന്ധപ്പെടുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമീർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
യൂസുഫ് ഖാൻ ആണ് പിതാവ്, മാതാവ്: താഹിറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡൻറ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, തഫ്സീറിന്റെ സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുള്ളത്.


