230 സംശയാസ്പദമായ ബിനാമി ഇടപാടുകളും 19 വിപണി നിയന്ത്രണ ലംഘനങ്ങളുമാണ് കണ്ടെത്തിയത്.
റിയാദ്: രാജ്യത്ത് വീണ്ടും ബിനാമി ബിസിനസ് ഇടപാടുകൾ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ 230 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലെ പ്രതികൾക്ക് ആകെ 2.1 കോടി റിയാലിന്റെ പിഴ ചുമത്തിയതായി സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം രണ്ടാം പാദത്തിൽ ബിനാമി ഇടപാടുകൾ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഫലങ്ങൾ വെളിപ്പെടുത്തിയപ്പോഴാണിത്.
6,573 സ്ഥാപനങ്ങളെയും 1,434 കമ്പനികളെയും ലക്ഷ്യമിട്ട് മന്ത്രാലയം 8,007 പരിശോധനാ സന്ദർശനങ്ങൾ നടത്തി. ഈ കാലയളവിൽ 230 സംശയാസ്പദമായ ബിനാമി ഇടപാടുകളും 19 വിപണി നിയന്ത്രണ ലംഘനങ്ങളുമാണ് കണ്ടെത്തിയത്. തൊഴിൽ, താമസ നിയമ ലംഘനങ്ങൾ, ഇലക്ട്രോണിക് പേയ്‌മെൻറ് രീതികളുടെ അഭാവം എന്നിവയാണ് കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ. ബിനാമിയെന്ന് സംശയിക്കുന്ന 1,704 റിപ്പോർട്ടുകൾ മന്ത്രാലയത്തിന് ലഭിച്ചു. 147 ലംഘനങ്ങൾ ബിനാമി ഇടപാടുകൾക്കെതിരെയുള്ള റിവ്യൂ കമ്മിറ്റിക്കും 13 ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും വാണിജ്യ മന്ത്രാലയം സൂചിപ്പിച്ചു.
