തൊഴിൽ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ, താമസരേഖകളും വിസയും കാലഹരണപ്പെട്ടവർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവർ തുടങ്ങിയവരാണ് പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ നടത്തിയ വ്യാപക റെയ്ഡിൽ 258 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പിടിയിലായവരിൽ തൊഴിൽ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ, താമസരേഖകളും വിസയും കാലഹരണപ്പെട്ടവർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവർ തുടങ്ങിയവർ ഉൾപ്പെടുന്നു. താമസ-തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൊതു ക്രമവും തകർക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി.