സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരും
തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്.
റിയാദ്: സൗദിയിൽ ശനിയാഴ്ച മുതൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കടുത്ത ചൂട് കൂടിയ സാഹചര്യത്തിലാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്.
ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്.
എന്നാൽ ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.
നിയമലംഘനം നിരീക്ഷിക്കാൻ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളിൽ മധ്യാഹ്ന വിശ്രമ നിയമം നിർബന്ധമാക്കില്ലെന്നും മന്ത്രാലയ വ്യക്താവ് സൂചിപ്പിച്ചു.