കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടെ മരിച്ചു
നിലമ്പൂര്‍ സ്വദേശി സുദേവന്‍ ദാമോദരനും, എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പൻ ബെന്നിയും ദമാമിലാണ് മരിച്ചത്. കിളിമാനൂർ പാപ്പാല സ്വദേശി ഹസ്സൻ അബ്ദുൾ റഷീദ് ഷാർജയിലാണ് മരിച്ചത്.
ദുബായ്: ഗള്‍ഫില്‍ മൂന്ന് മലയാളികൾ കൂടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലമ്പൂര്‍ സ്വദേശി സുദേവന്‍ ദാമോദരനും, എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പൻ ബെന്നിയും ദമാമിലാണ് മരിച്ചത്. കിളിമാനൂർ പാപ്പാല സ്വദേശി ഹസ്സൻ അബ്ദുൾ റഷീദ് ഷാർജയിലാണ് മരിച്ചത്. 59വയസ്സായിരുന്നു. ഇതോടെ 61 മലയാളികളടക്കം ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 543 ആയി.
കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് സുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്മാമിലെ ഒരു പ്രമുഖ മാന്‍പവര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 12 വര്‍ഷമായി പ്രവാസിയാണ്. അച്ഛന്‍: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്.
ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞപ്പൻ ബെന്നി മരണത്തിന് കീഴടങ്ങിയത്. മറ്റ് നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയിൽ തന്നെ നില ഗുരുതരമാണന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. വെന്റിലേറ്ററിൽ ഒരാഴ്ചയിലധികം കിടന്നതിന് ശേഷം തിങ്കളാഴ്ച പുലർച്ചെയാണ് ബെന്നി മരിച്ചത്.
ദമ്മാമിലെ പ്രമുഖ പൈപ്പ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകള്‍ മേബിൽ. സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ക്യാമ്പിൽ ക്വാറന്റീനിൽ ആയിരുന്ന ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.