റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ എല്ലാ കമ്പനികളും പരസ്യ നിയമങ്ങള്‍ പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായ, ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ദുബൈ: നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പരസ്യം നല്കിയ 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ദുബൈ റെഗുലേറ്ററി അതോറിറ്റി 50,000 ദിര്‍ഹം വീതം പിഴ ചുമത്തി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്.
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ എല്ലാ കമ്പനികളും പരസ്യ നിയമങ്ങള്‍ പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായ, ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ റിയൽ എസ്റ്റേറ്റ് കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രവർത്തനങ്ങളും വിപണിയിൽ അവർ നൽകുന്ന പരസ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അബ്ദുല്ല അൽ അലി പറഞ്ഞു.
പരസ്യങ്ങള്‍ നല്കുമ്പോള് പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുക, ഇടപാടുകാർക്ക് മികച്ച സേവനങ്ങൾ നൽകുക, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മേഖലയിൽ സുസ്ഥിരമായ വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അലി അബ്ദുല്ല അൽ അലി വ്യക്തമാക്കി.
Read Also - 'വെയര്‍ഹൗസ് കാലിയാക്കൽ, മറന്നുവച്ച ബാഗേജുകൾ തുച്ഛ വിലയിൽ', ഇത് വൻ അവസരമെന്ന് കരുതിയോ? മുട്ടൻ പണിയാണ്
മിന്നൽ പരിശോധനയിൽ കുടുങ്ങി, നിയമം പാലിച്ചില്ല; ഹെല്‍ത്ത് സെന്ററിനെതിരെ കടുത്ത നടപടി, 2 കോടി രൂപ പിഴ
അബുദാബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്.
രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്ററിന്റെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന് സെന്റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
