മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവു കച്ചവടക്കാര്‍ അറസ്റ്റില്‍
അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്ക്കാന് ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ദുബൈ: പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. റമദാന് തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര് അറസ്റ്റിലായത്. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്ക്കാന് ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ട്. ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ ഉറവിടം അറിയാത്തത്തോ, നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്റെ മേധാവി ലെഫ്. കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി പറഞ്ഞു. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചു.
Read Also - പ്രവാസികള്‍ക്ക് സന്തോഷം; നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ, തീയതി പ്രഖ്യാപിച്ചു
വാട്സാപ്പ് വഴി മെസേജ്, പണം നല്കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ
ദുബൈ: വാട്സാപ്പ് ഡെലിവറി സര്‍വീസ് വഴി നിരോധിത മരുന്നുകളും ലഹരിമരുന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന 280 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എക്കണോമിക്സ് സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് ജൂണിനും ഡിസംബറിനും ഇടയില്‍ നടത്തിയ കുറ്റകൃത്യ വിരുദ്ധ കാമ്പയിനിലാണ് പ്രതികള്‍ പിടിയിലായത്.
ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, വേദനസംഹാരികള്‍ തുടങ്ങിയവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് പ്രതികളുടെ രീതി. വില്‍പ്പന ഉറപ്പിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാര്‍ ബാങ്ക് വഴി പണം കൈമാറണം. തുടര്‍ന്ന് ഏതെങ്കിലും വിജനമായ സ്ഥലങ്ങളില്‍ ഇവ കുഴിച്ചിടും. ഉപഭോക്താക്കള്‍ക്ക് നിരോധിത മരുന്നുകള്‍ കുഴിച്ചിട്ട സ്ഥലത്തെ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് താനി ഹരീബ് പറഞ്ഞു.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തതിനാൽ പ്രതികളെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങൾ പരിശോധിച്ചാണ് ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് തുറക്കാനായി തൊഴിലാളികളുടെയും കുട്ടികളുടെയും എമിറേറ്റ്സ് ഐഡിയാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. സംശയകരമായ 810 ബാങ്ക് അക്കൗണ്ടുകളാണ് സാമ്പത്തികസുരക്ഷ സെന്റർ തിരിച്ചറിഞ്ഞത്. ജൂണിനും ഡിസംബറിനും ഇടയിൽ മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 600 വാട്സ്ആപ് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...