55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. ഇതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. 

അബുദാബി: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് കൂടുതല്‍ കാലം രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. ഇതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്നുകില്‍ 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. ഈ നിബന്ധനകളില്‍ ഒന്നെങ്കിലും പാലിക്കുന്നവര്‍ക്ക് ഇത്തരം ദീര്‍ഘകാല വിസ അനുവദിക്കാനാണ് തീരുമാനം.

വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളും യുഎഇ ക്യാബിനറ്റ് കൈക്കൊണ്ടു. ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള വിചാരണ ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ഒറ്റ ദിവസ കോടതി സംവിധാനം, രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കായി പൊതുമാനദണ്ഡങ്ങള്‍ എന്നിവയും ഇന്ന് ക്യാബിനറ്റ് യോഗം അംഗീകരിച്ചു.