മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍; ദ്രുതപരിശോധന നടത്താത്തത് വെല്ലുവിളി
കൊവിഡ് ദ്രുതപരിശോധനയ്ക്ക് വിധേയരാവാതെയാണ് മൂന്ന് വിമാനങ്ങളിലായി 541 പ്രവാസികളില്‍ കേരളത്തിലെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.
മസ്‍കത്ത്/കുവൈത്ത് സിറ്റി/ദോഹ: പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ന് ഗൾഫിൽ നിന്ന് കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങള്‍. 541 പ്രവാസികളാണ് ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നത്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം. അതേസമയം കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു.
ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് വ്യാപകമായ കുവൈത്തില്‍ നിന്നാണ് മൂന്നാം ദിവസത്തെ ആദ്യ വിമാനം പുറപ്പെട്ടത്. രാത്രി 9.15ന് നെടുമ്പാശേരിയിലെത്തുന്ന വിമാനത്തില് 177 യാത്രക്കാരുണ്ടാകും. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടം നേടിയത്.
കൊവിഡ് രോഗബാധയുടെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്കു കടന്ന ഒമാനില്‍ നിന്നുള്ള ആദ്യസംഘവും നാട്ടിലേക്ക് മടങ്ങി. 177 മുതിര്‍ന്നവരും 4 കൈക്കുഞ്ഞുകളുമടക്കം 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 9.00 മണിക്ക് വിമാനം നെടുമ്പാശേരിയിലെത്തും. രാത്രി 9.30ന് 183 യാത്രക്കാരുമായി ഖത്തറിലെ ദോഹയില്‍ നിന്നുള്ള ആദ്യസംഘം കൊച്ചയിലേക്ക് പുറപ്പെടും.
കൊവിഡ് ദ്രുതപരിശോധനയ്ക്ക് വിധേയരാവാതെയാണ് മൂന്ന് വിമാനങ്ങളിലായി 541 പ്രവാസികളില്‍ കേരളത്തിലെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും. അതേസമയം കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മതിലകം പുതിയകാവ് സ്വദേശി അബ്ദുള്‍ റസാഖാണ് ഷാര്‍ജയില്‍ മരിച്ചത്. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 58 ആയി.