കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ തടവുകാരുടെ തിരിച്ചയക്കല്‍ തടയപ്പെട്ടിരുന്നു. ഇതോടെ റിയാദിലെയും ജിദ്ദയിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യാക്കാരുടെ എണ്ണം പെരുകി.

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.

ബുധനാഴ്ച റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായി ഡല്‍ഹിയിലേക്ക് 335ഉം ലക്‌നൗവിലേക്ക് 245ഉം തടവുകാരാണ് പുറപ്പെട്ടത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ തടവുകാരുടെ തിരിച്ചയക്കല്‍ തടയപ്പെട്ടിരുന്നു. ഇതോടെ റിയാദിലെയും ജിദ്ദയിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യാക്കാരുടെ എണ്ണം പെരുകി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തില്‍ 500 പേരെ റിയാദില്‍ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചിരുന്നു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി.

സെപ്തംബര്‍ 23ന് വീണ്ടും തിരിച്ചയക്കല്‍ നടപടി തുടങ്ങി. അന്ന് റിയാദില്‍ നിന്ന് 231 പേര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്ക് പോയി. 27ന് ജിദ്ദയില്‍ നിന്ന് 351 പേര്‍ ഡല്‍ഹിയിലേക്കും പോയി. അഞ്ചുമാസത്തെ മൊത്തം കണക്ക് കൂട്ടുേമ്പാള്‍ സൗദി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 1662 ആയി.