സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്
ജിദ്ദ: സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ. മോചനത്തിനാവശ്യമായ നടപടികള്‍ അടുത്ത ദിവസം തന്നെ തുടക്കമാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
1500ലേറെ ഇന്ത്യക്കാർ സൗദിയിലെ വിവിധ ജയിലുകളിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നിസാര കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന 850 പേരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശന വേളയിലെ പ്രഖ്യാപനത്തിന്റെ ആശ്വാസം ഏതെല്ലാം വിഭാഗത്തിലുള്ള തടവുകാർക്ക് ലഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ല.
അതേസമയം, കിരീടാവകാശിയുടെ പാകിസ്ഥാൻ സന്ദർശന വേളയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സൗദി ജയിലുകളിൽ കഴിയുന്ന പാക് തടവുകാരെ വിട്ടയച്ച് തുടങ്ങി. 2100 പാക് തടവുകാരെ മോചിപ്പിക്കുന്നതിനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടത്.