Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം മാപ്പു നല്‍കി; സൗദിയിൽ മലയാളി യുവാവ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു

ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച്​ കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ, അടുക്കളയിൽ നിന്ന് കത്തിയെടുത്ത് തോമസ്​ മാത്യുവിനെ കുത്തുകയായിരുന്നു.

A malayali who was sentenced to death in Saudi Arabia released after the family of the dead person pardoned him
Author
Riyadh Saudi Arabia, First Published Jul 29, 2022, 2:34 PM IST

റിയാദ്: സഹപ്രവർത്തകനായ മലയാളിയെ കൊന്ന പ്രവാസിക്ക് സൗദി കോടതി വിധിച്ച വധശിക്ഷയിൽനിന്ന് മോചനം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്. ഒമ്പതു വർഷത്തെ കാത്തിരുപ്പുകൾക്കൊടുവിൽ മരണ ശിക്ഷയുടെ വാൾത്തലയിൽനിന്ന് തിരിച്ചുകിട്ടിയ ജീവിതവുമായി കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്​.ആൻ.സി കോമ്പൗണ്ടിൽ സക്കീർ ഹുസൈൻ (32) നാടണഞ്ഞു. 

ദമ്മാം ജയിലിലെ ഒമ്പതുവർഷം നീണ്ട തടവിനൊടുവിലാണ്, കൊല്ലപ്പെട്ട കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് സക്കീർ ഹുസൈൻ മോചിതനായത്. 2009ലെ ഒരു ഓണനാളിലാണ്​കേസിന് ആധാരമായ കൊലപാതകം നടന്നത്​. ഒരു ലോൻട്രിയിലെ ജീനക്കാരായിരുന്നു പ്രതിയായ സക്കീർ ഹുസൈനും, കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കൽ, ചാലയിൽ വീട്ടിൽ തോമസ്​ മാത്യുവും (27)​. 

ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച്​ കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ, അടുക്കളയിൽ നിന്ന് കത്തിയെടുത്ത് തോമസ്​ മാത്യുവിനെ കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ തോമസ് മാത്യു സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിചാരണ കോടതി എട്ടു വർഷത്തെ തടവും, അതിനുശേഷം തലവെട്ടി വധിശിക്ഷ നടപ്പാക്കാനുമാണ് വിധിച്ചത്​. സംഭവം നടക്കുമ്പോൾ സക്കീർ ഹുസൈന് 23 വയസായിരുന്നു പ്രായം. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയ സക്കീർ ഒരുനിമിഷത്തെ എടുത്തുചാട്ടം കാരണം കൊലപാതകിയായി ജയിലിലാവുകയായിരുന്നു. 

സക്കീർ ഹുസൈന്റെ അയൽവാസി ജസ്റ്റിൻ വിഷയം സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ നടത്തിയ ശ്രമമാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ എത്തിച്ചത്. കൊല്ലപ്പെട്ട തോമസ്​ മാത്യുവിന്റെ ഇടവക പള്ളി വികാരിയുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ്​ ലഭ്യമാക്കുകയായിരുന്നു. ഇതോടെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിലേക്ക് നയിച്ചത്.

Read also: യെമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും റിയാദിൽ നടന്ന ശസ്ത്രക്രിയയിൽ വേറിട്ടു

Follow Us:
Download App:
  • android
  • ios