സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം നീളാൻ സാധ്യത. പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം വൈകും. ശ്രമം തുടരുന്നെന്നും വൈകാതെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി.
റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം നീളാനാണ് സാധ്യത. മോചനത്തിന് വേണ്ട ശ്രമങ്ങൾ തുടരുകയാണെന്നും വൈകാതെ അബ്ദുൽ റഹീമിന്റെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്.
