Asianet News MalayalamAsianet News Malayalam

Abu Dhabi explosion: അബുദാബി സ്‍ഫേടനം; വിമാന സര്‍വീസുകള്‍ അല്‍പനേരം തടസപ്പെട്ടതായി ഇത്തിഹാദ്

അബുദാബി വിമാനത്താവളത്തിന് സമീപമുണ്ടായ തീപ്പിടുത്തം കാരണം തിങ്കളാഴ്‍ച അല്‍പസമയം സര്‍വീസുകള്‍ തടസപ്പെട്ടതായി ഇത്തിഹാദ് 

Abu Dhabi airport fire caused short disruption in flights says Etihad
Author
Abu Dhabi - United Arab Emirates, First Published Jan 17, 2022, 6:50 PM IST

അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബി വിമാനത്താവളത്തിന് (Abu Dhabi International Airport) സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനം കാരണം കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി (disruption of flight services) ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായെന്നും (normal airport operations) സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ (precautionary measures) ഭാഗമായിട്ടായിരുന്നുവെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന് സമീപത്തെ നിര്‍മാണ മേഖലക്ക് പുറമെ അബുദാബി മുസഫയിലും തിങ്കളാഴ്‍ച രാവിലെ സ്‍ഫോടനമുണ്ടായിരുന്നു. ഇവിടെ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്‍തു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ്  അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്‍ച രാവിലെയാണ്  മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. 

അതേസമയം ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയതായി റോയിട്ടേഴ്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.  പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios