പൊതുജനാരോഗ്യ സംരക്ഷണത്തിനായി അബുദാബിയിൽ അരളി ചെടിക്ക് നിരോധനം. ഇല, പൂവ്, വിത്ത് എന്നിവയിലെ വിഷാംശം കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും അപകടകാരി. ഛർദി, വയറിളക്കം, ക്രമരഹിത ഹൃദയമിടിപ്പ്, മരണം വരെ സംഭവിക്കാം. സ്കൂൾ, പാർക്ക് തുടങ്ങിയ ഇടങ്ങളിൽ നിന്ന് അരളി നീക്കം ചെയ്യുന്നു. നിരോധനം ലംഘിക്കുന്നവരെ 800424 എന്ന നമ്പറിൽ അറിയിക്കണം.
അബുദാബി: അരളി ചെടിക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയുടെ തലസ്ഥാനമായ അബുദാബി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യ മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഭാഗങ്ങള്‍ കഴിക്കാനുള്ള അപകട സാധ്യതയും അധികൃതര്‍ പരിഗണിച്ചിരുന്നു. അരളിയുടെ ഇലകള്‍, തണ്ട്, പൂവ്, വിത്തുകള്‍ എന്നിവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്.
വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മനസ്സിലാക്കിയാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈലി പറഞ്ഞു. അരളി ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സ്കൂൾ, പാർക്ക്, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. നിരോധിച്ചിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച് 800424 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.
