അബുദാബി ബിഗ് ടിക്കറ്റ്: 18 കോടി മലയാളിയുടെ കയ്യില്‍ എത്തി; കാരണം മറ്റൊരു മലയാളി
ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന മത്സരത്തിൽ മലയാളിയായ വാഴപ്പള്ളിൽ യോഹന്നാന്‍ സൈമൺ 10 മില്യൺ ദിർഹം (18 കോടി 66 ലക്ഷം രൂപ) നേടി
ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഇന്ത്യക്കാര്‍ക്ക് നേട്ടമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന മത്സരത്തിൽ മലയാളിയായ വാഴപ്പള്ളിൽ യോഹന്നാന്‍ സൈമൺ 10 മില്യൺ ദിർഹം (18 കോടി 66 ലക്ഷം രൂപ) നേടി. സംഘാടകർ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ, അത് തമാശയാണെന്നായിരുന്നു സൈമണ്‍ കരുതിയിരുന്നത്.
എന്നാൽ ടിക്കറ്റിന്റെ വിശദാംശങ്ങൾ (041614) നൽകി ഒത്തു നോക്കിയപ്പോള്‍ ഇന്ന് തന്റെ ഭാഗ്യദിനമാണെന്ന് സൈമണ്‍ തിരിച്ചറിയുകയായിരുന്നു. "ഇന്ന് അങ്ങേയറ്റം സന്തുഷ്ടയാണ്, ഇത് യഥാർഥത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല- സൈമണ്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് സൈമണ്‍ ടിക്കറ്റെടുത്തത്. നറുക്കെടുപ്പില്‍ വിജയിച്ച ആദ്യ 10 പേരില്‍ ഒരു സിറിയക്കാരനൊഴിച്ചാല്‍ എല്ലാവരും ഇന്ത്യക്കാരാണ്. ഇതില്‍ കൂടുതലും മലയാളികളും.
അന്‍വര്‍ അലിയാരു കുഞ്ഞു (100000 ദിര്‍ഹം) കാശ് എൻഎസ് ഭട്ട് (90,000 ദിർഹം), വിശാൽ വാഡ്കർ (80,000 ദിർഹം), സിറിയയിൽ നിന്നുള്ള ടൈസൈർ നാസര്‍ സാബിഹ് (70000 ദിർഹം) ബിജു ചിറേമ്മല്‍(50000 ദിര്‍ഹം) ഷൗക്കത്ത് ഷെരീഫ് (30,000 ദിർഹം), രാകേഷ് മേലെ കലാം (20,000 ദിര്‍ഹം), ശ്രീജിത്ത് ശ്രീരാമന്‍ (10,000 ദിര്‍ഹം), ഷാജി കുണ്ണന്നാരി (10,000 ദിര്ഹം) എന്നിവരാണ് മറ്റ് വിജയികള്‍. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മെഗാ സമ്മാനമടക്കം ഏഴ് സമ്മാനങ്ങള്‍ മലയാളികള്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ സംഭവത്തിലെ ട്വിസ്റ്റ് അതല്ല, എന്നാൽ, ഈ വമ്പൻ സമ്മാനത്തിനു പിന്നിലും ഒരു മലയാളിയുടെ കൈ ഉണ്ട്. ഇതിനു തൊട്ടുമുൻപുള്ള സൂപ്പർ സീരീസ് 193ൽ ഏഴ് മില്യൺ ദിർഹം സ്വന്തമാക്കിയ മലയാളി ടോജോ മാത്യുവാണ് സൈമണ് സമ്മാനം ലഭിച്ച ലോട്ടറി നറുക്കെടുത്തത്. ഓഗസ്റ്റ് മൂന്നിന് അബുദാബിയിൽ നടന്ന ‘ദി ഡ്രീം 12 മില്യൺ’ നറുക്കെടുപ്പിലാണ് ടോജോ അതിഥിയായി എത്തി, തന്റെ ഭാഗ്യം മറ്റൊരു മലയാളിയിലേക്ക് കൂടി എത്തിച്ചത്. നറുക്കെടുപ്പ് വിജയത്തെ കുറിച്ചും ടോജോ മനസുതുറന്നു.
സമ്മാനം ലഭിച്ചെന്ന വിവരം പറയാൻ വേണ്ടി അന്ന് ഫോണിൽ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല. മുൻപ് രണ്ടു തവണ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. എന്നാൽ, മൂന്നാമത്തെ തവണ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുമ്പോഴാണ് തന്‍റെ പേര് ടിക്കറ്റിൽ ഇടാൻ സുഹൃത്ത് സുരേഷ് പറഞ്ഞതെന്ന് സുരേഷ് ഓർത്തു.
22ന് ടിക്കറ്റ് എടുക്കാൻ നോക്കിയെങ്കിലും ഒടിപി നമ്പർ പോലും വരുന്നില്ലായിരുന്നു. വേറെ ഒരാളുടെ പേരിൽ ടിക്കറ്റ് എടുക്കാം എന്നുവരെ പറഞ്ഞു. എന്നാൽ, അതുവേണ്ടെന്നും നീ ഇവിടെ നിന്നും പോവുകയാണെന്നും ഇത് അവസാന അവസരമാണെന്നും പറഞ്ഞ് തന്റെ പേരിൽ തന്നെ ടിക്കറ്റ് എടുപ്പിച്ചത് സുരേഷ് ആണെന്നും ടോജോ പറഞ്ഞു. ഇതേ ദിവസം നടന്ന നറുക്കെടുപ്പിൽ പത്തിൽ എട്ടു സമ്മാനങ്ങളും ഇന്ത്യക്കാർക്ക് ആയിരുന്നു. അതിൽ ഭൂരിപക്ഷവും മലയാളികൾ.