പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പിന്തുണ അറിയിച്ചു. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അബുദാബി: അബുദാബിയിലെ റെസ്റ്റോറന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു. ഖാലിദിയയിലെ റെസ്റ്റോറന്‍റ് കെട്ടിടത്തിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദാബി പൊലീസ് മേധാവി സന്ദര്‍ശിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പിന്തുണ അറിയിച്ചു. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചക വാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ രണ്ട് മലയാളികളും ഒരു പാകിസ്ഥാനിയും മരിച്ചു. 120 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 106 പേരും ഇന്ത്യക്കാര്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. 56 പേര്‍ക്ക് സാരമായ പരിക്കുകളും 64 പേര്‍ക്ക് നിസ്സാര പരിക്കുകളും ഏറ്റിരുന്നു. പൊട്ടിത്തെറിയില്‍ നിരവധി കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.