അടുത്തിടെയാണ് അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഫെബ്രുവരി രണ്ട് മുതലാണ് അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്.

അബുദാബി: അബുദാബിയില്‍(Abu Dhabi) അഞ്ചു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് (Pfizer-BioNTech vaccine)കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഇതിനായി ബുക്ക് ചെയ്യേണ്ടതില്ല. ഈ കേന്ദ്രങ്ങളില്‍ കുട്ടികളുമായി നേരിട്ട് എത്തിയാല്‍ മതിയാകും.

അടുത്തിടെയാണ് അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഫെബ്രുവരി രണ്ട് മുതലാണ് അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ കൊവിഡ് ബാധിച്ചാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും അതിനാല്‍ എല്ലാവരും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. 

യുഎഇയില്‍ ഫെബ്രുവരി പകുതിയോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

അബുദാബി: യുഎഇയില്‍ (UAE) പ്രതിദിന കൊവിഡ് കേസുകളില്‍ (Daily covid cases) കുറവ് വന്നതോടെ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അധികൃതരുടെ തീരുമാനം. ഷോപ്പിങ് മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചുള്ള നിബന്ധനകളില്‍ ഫെബ്രുവരി പകുതിയോടെ മാറ്റം വരും.

ബുധാനാഴ്‍ച യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വിനോദ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന നടപടിയും പിന്‍വലിക്കും. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ മാറ്റി ഫെബ്രുവരി പകുതിയോടെ പരമാവധി ഇളവുകളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.

എന്നാല്‍ ഓരോ മേഖലയിലും പരമാവധി അനുവദിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച തീരുമാനം അതത് എമിറേറ്റുകളായിരിക്കും കൈക്കൊള്ളുക. ഓരോ എമിറേറ്റിനും അനിയോജ്യമായ തരത്തില്‍ അവിടങ്ങളിലെ ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റികള്‍ തീരുമാനമെടുക്കും. അതേസമയം അല്‍ ഹുന്‍സ് ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.