ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. 

ദുബൈ: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. ഇവരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.

പകരം വിമാനത്തില്‍ തങ്ങളെ കോഴിക്കോട് എത്തിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പരാതിപ്പെട്ടു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. പാമ്പിനെ പിടികൂടാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനം അനിശ്ചിതമായി വൈകുന്നതെന്നും പറയപ്പെടുന്നു.

Read also: സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം; യുഎഇയില്‍ സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി

യുഎഇയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിഅബുദാബി: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്‍തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിയെ സമീപിച്ചത്. റസ്റ്റോറന്റിലെ ഒരു മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ നഷ്ടമായത്.

തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തൊഴിലുടമ സ്വീകരിച്ചില്ലെന്നും ഇതാണ് തന്റെ കൈ മെഷീനിനുള്ളില്‍ കുടുങ്ങാനും അങ്ങനെ കൈ മുറിച്ചു മാറ്റാനും കാരണമായതെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി, പരാതിക്കാരന്റെ കൈ നഷ്ടമായതിന് പകരമായി ഒരു ലക്ഷം ദിര്‍ഹവും കോടതി ചെലവായി പതിനായിരം ദിര്‍ഹവും തൊഴിലുടമ നല്‍കണമെന്ന് വിധി പ്രസ്‍താവിക്കുകയായിരുന്നു. 

Read also: ഡ്രൈവിങിലെ അശ്രദ്ധ; യുഎഇയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ചയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്