പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള നാണയം ലേലത്തിൽ വിറ്റത് 33 കോടി രൂപയ്ക്ക്
ഹിജ്റ 105ൽ നിർമിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയമാണ് ഇത്. ലേലത്തിൽ വിൽപന നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയവുമാണിത്.
റിയാദ്: പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33,22,43,000( 47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക്. മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയമാണ് ലണ്ടനിൽ ബ്രിട്ടീഷ് ഓക്ഷൻ ഹൗസ് മോർട്ടൻ ആൻഡ് ഈഡൻ ലേലത്തിൽ വിറ്റത്. ഹിജ്റ 105ൽ നിർമിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയമാണ് ഇത്. ലേലത്തിൽ വിൽപന നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയവുമാണിത്.
ഖുർആനിക വചനങ്ങൾ രേഖപ്പെടുത്തിയ നാണയം മക്കയ്ക്കും മദീനക്കുമിടയിൽ ബനീ സുലൈം പ്രദേശത്തെ ഒരു ഖനിയിൽ നിന്നുള്ള സ്വർണത്തിൽ നിർമിച്ചതാണെന്നാണ് നിഗമനം. 22 കാരറ്റ് സ്വർണത്തിലാണ് നിർമാണം. 20 മില്ലിമീറ്റർ വ്യാസവും നാലേകാൽ ഗ്രാം തൂക്കവുമുണ്ട്. ഓക്ഷൻ ഹൗസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ള ലേലമാണിത്.