ജിസാനിലെ അഹദ് അല്‍മസാരിഹില്‍ യമൻ വിമത സായുധ വിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈൽ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും നാശനഷ്‍ടം
റിയാദ്: സൗദി അറേബ്യക്ക് (Saudi Arabia) നേരെ വീണ്ടും യമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ (Houthi Rebels) മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ (Jezan) മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ (Ahad Al-Masarihah) മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് സഖ്യസേന അറിയിച്ചു.
യമനിൽ തഇസിനു നേരെയും ഹൂതികള്‍ മിസൈൽ ആക്രമണം നടത്തിയിരുന്നു. പശ്ചിമ തഇസിലെ ഹോബ് അൽഹൻശിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു മിസൈൽ ആക്രമണം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനായി ഹൂതികള്‍ സന്‍ആ വിമാനത്താവളം ഉപയോഗിക്കുകയാണെന്ന് അറബ് സഖ്യസേന കുറ്റപ്പെടുത്തി.
വ്യാഴാഴ്ച പുലർച്ചെ സൻആയിൽ ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾക്കു നേരെ സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
24 മണിക്കൂറിനിടെ യമനിലെ മഅരിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 165 ലേറെ ഹൂതികൾ കൊല്ലപ്പെടുകയും 19 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. മഅരിബിൽ 25 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്.
