ഹജ്ജിൽ ഇന്ന് സുപ്രധാന ചടങ്ങ്; തീർഥാടകർ അറഫയിൽ സമ്മേളിക്കും
കൊവിഡ് മൂലം വിദേശത്തുനിന്നുള്ള തീർഥാടകരുടെ വരവ് തടയുകയും ആകെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ സൗദിയിലെ സ്വദേശികളും വിദേശികളുമായ 60,000 പേർ മാത്രമാണ് ഹജ്ജിൽ പെങ്കടുക്കുന്നവർ.
റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് (തിങ്കളാഴ്ച) നടക്കും. ഇന്നലെ വൈകീട്ടോടെ മിനായിൽ എത്തി അവിടെ തങ്ങിയ മുഴുവൻ തീർഥാടകരും ഇന്ന് രാവിലെ മുതൽ അറഫാ മൈതാനത്തേക്ക് വരും. കൊവിഡ് മൂലം വിദേശത്തുനിന്നുള്ള തീർഥാടകരുടെ വരവ് തടയുകയും ആകെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ സൗദിയിലെ സ്വദേശികളും വിദേശികളുമായ 60,000 പേർ മാത്രമാണ് ഹജ്ജിൽ പെങ്കടുക്കുന്നവർ.
അത്രയും പേർ ഞായറാഴ്ച മക്കയിലെത്തുകയും അവിടെ കഅ്ബയെ ആഗമന പ്രദക്ഷിണം നടത്തിയ ശേഷം നാല് കിലോമീറ്ററകലെയുള്ള മിനായിലെ താമസസ്ഥലത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. മക്കയിലെ പ്രധാന ഹജ്ജ് കർമങ്ങൾ കഴിയുന്ന അഞ്ച് ദിവസവും തീർഥാടകർ തങ്ങുന്നത് മിനായിലെ തമ്പുകളിലൊ അപ്പാർട്ട്മെൻറുകളിലോ ആണ്. ഓരോ കർമങ്ങളും നിർവഹിക്കാൻ അവിടെ നിന്ന് ബസുകളിൽ ഹാജിമാരെ കൊണ്ടുപോകും. അതനുസരിച്ച് മിനായിൽ നിന്ന് ഇന്ന് രാവിലെ മുതൽ അറഫയിലേക്ക് തീർഥാടകർ വന്നുതുടങ്ങൂം.
അറഫയിൽ അറഫ സംഗമത്തിൽ മക്ക ഇമാം ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല പ്രഭാഷണം നിർവഹിക്കും. നമസ്കാരത്തിനും അദ്ദേഹം നേതൃത്വം നൽകും. അറഫ മൈതാനിയിൽ വൈകുന്നേരം വരെ നമസ്കാരങ്ങളിലും പ്രാർത്ഥനയിലും തീർഥാടകർ മുഴുകും. സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ മറ്റൊരു പുണ്യസ്ഥലമായ മുസ്ദലിഫയിലേക്ക് രാപ്പാർക്കാൻ നീങ്ങൂം. ചൊവ്വാഴ്ച രാവിലെ തിരിച്ച് മിനായിലെത്തും. ശേഷം ജംറ എന്ന സ്ഥലത്ത് പ്രതീകാത്മകമായി കല്ലേറ് നടത്തുന്ന ചടങ്ങ് നടത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona