പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിയെടുത്തതായി കണ്ടെത്തി. ഒരു ഉപഭോക്താവിന് ഭക്ഷ്യ എണ്ണ വിതരണം ചെയ്‍തതിന്റെ പണം അവിടെ നിന്ന് വാങ്ങിയെങ്കിലും തുക കമ്പനിയില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി.

ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 4,19,000 ദിര്‍ഹം (94 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അപഹരിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആധാരമായ തട്ടിപ്പ് പുറത്തുവന്നത്. ഒരു ഫുഡ് ട്രേഡിങ് കമ്പനിയില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന സെയില്‍‍സ് എക്സിക്യൂട്ടീവാണ് പണം അപഹരിച്ചതിന് പിടിയിലായത്.

സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ഉപഭോക്താവില്‍ നിന്ന് സെയില്‍ റെപ്രസന്റേറ്റീവ് കൈപ്പറ്റിയ പണം കമ്പനിയില്‍ എത്തിക്കാതെ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്. കമ്പനിയിലെ അക്കൗണ്ടന്റാണ് ക്രമക്കേട് കണ്ടെത്തിയത്. വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 4,19,000 ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് 2006 മുതല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് മനസിലായി. എന്നാല്‍ ഇയാളോട് കാര്യം അന്വേഷിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിയെടുത്തതായി കണ്ടെത്തി. ഒരു ഉപഭോക്താവിന് ഭക്ഷ്യ എണ്ണ വിതരണം ചെയ്‍തതിന്റെ പണം അവിടെ നിന്ന് വാങ്ങിയെങ്കിലും തുക കമ്പനിയില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. എന്നാല്‍ ഈ പണം ഇയാള്‍ ഉപഭോക്താവില്‍ നിന്ന് സ്വീകരിച്ചതിന് തെളിവുണ്ടായിരുന്നു. ഒപ്പിട്ട് നല്‍കിയ റസിപ്റ്റ് അടക്കമുള്ള തെളിവുകളും കിട്ടി. തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇയാള്‍ പണം മോഷ്ടിച്ചുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനും കോടതി വിധി പ്രസ്‍താവിക്കുകയായിരുന്നു. 

Read also: റോഡിലെ അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടിവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്