നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മക്കയിൽ 332 വർക്ക് ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. 101 വർക്ക്‌ഷോപ്പുകൾക്കും 231 വെയർഹൗസുകൾക്കുമാണ് പൂട്ട് വീണത്. 78 മൊബൈൽ ഫുഡ് ട്രക്കുകൾ നീക്കം ചെയ്തു.

റിയാദ്: കടുത്ത നിയമലംഘനം ശ്രദ്ധയിൽപ്പെട്ട 332 വർക്ക് ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. ‘മക്ക തിരുത്തുന്നു’ എന്ന സംരംഭത്തിന് കീഴിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ മക്ക മുനിസിപ്പാലിറ്റിയാണ് നടപടി സ്വീകരിച്ചത്. മുനിസിപ്പൽ ചട്ട പാലനത്തിന്‍റെ നിലവാരം ഉയർത്തുകയും വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, മാർക്കറ്റുകൾ എന്നിവയിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

101 വർക്ക്‌ഷോപ്പുകൾക്കും 231 വെയർഹൗസുകൾക്കുമാണ് പൂട്ട് വീണത്. 78 മൊബൈൽ ഫുഡ് ട്രക്കുകൾ നീക്കം ചെയ്തു. 38 കന്നുകാലി തൊഴുത്തുകൾക്ക് നോട്ടീസ് നൽകി. പൊതുജനാരോഗ്യ, സുരക്ഷാ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 40 പലചരക്ക് കടകളിലും 50 റെസ്റ്റോറൻറുകളിലും പരിശോധന നടത്തി. ഫീൽഡ് ടീമുകൾ ഭൂവിനിയോഗം നിരീക്ഷിക്കുന്നതും സൗദി ബിൽഡിങ് കോഡ് നടപ്പാക്കുന്നതും തുടരുന്നുണ്ടെന്നും 3,200 വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും തിരിച്ചറിഞ്ഞ് അവയുടെ പ്രവർത്തനങ്ങളുടെ നിയമസാധുത പരിശോധിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ലൈസൻസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി പ്രവർത്തിക്കുന്നുണ്ടെന്നും മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ബിനാമി ഇടപാടുകളെയും ക്രമരഹിതമായ രീതികളെയും ചെറുക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് നടപടികൾ.