72 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയവര്‍ക്ക് മാത്രമേ കുവൈത്തിലേക്ക് യാത്ര അനുവദിക്കൂ എന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതിനിടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്‍തത്.

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ സ്വദേശികളല്ലാത്തവര്‍ക്ക് വിലക്ക് തുടരുമെന്നാണ് ഇന്ന് അധികൃതര്‍ അറിയിച്ചത്. 

നിലവില്‍ ഫെബ്രുവരി ഏഴ് മുതല്‍ വിദേശികള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയവര്‍ക്ക് മാത്രമേ കുവൈത്തിലേക്ക് യാത്ര അനുവദിക്കൂ എന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതിനിടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്‍തത്.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്‍ത, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിന് പുറമെ യാത്രക്കാര്‍ക്ക് ജലദോഷം, തുമ്മല്‍, ഉയര്‍ന്ന താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Scroll to load tweet…